Wednesday, 28 December 2016

പീനട്ട് ബട്ടര്‍ഫ്രൂട്ട് (Peanut Butter Fruit)




കടലയുടെ രുചിയുള്ള പഴങ്ങള്‍ ഒരുചെറുചെടിയില്‍ ഉണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ത്തന്നെ കൗതുകം തോന്നുന്ന ഈ സസ്യം 'പീനട്ട് ബട്ടര്‍ഫ്രൂട്ട്' എന്നറിയപ്പെടുന്നു. മധ്യഅമേരിക്കന്‍ സ്വദേശിയായ ഇവ ധാരാളം ചെറുശാഖകളോടെ വളരുന്നു. ഏക പത്രങ്ങളായ ചെറിയ ഇലകള്‍ക്ക് മങ്ങിയ പച്ചനിറമാണ്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളര്‍ന്ന് ഫലംതരുന്ന പീനട്ട് ഫ്രൂട്ട് ചെടിയെ വിദേശമലയാളികളാണ് നാട്ടില്‍ എത്തിച്ചത്.

വേനലിലാണ് പീനട്ട് ചെടിയുടെ പൂക്കാലം. ശാഖാഗ്രങ്ങളില്‍ ചെറുപൂക്കള്‍ കൂട്ടമായി വിരിയുന്നു. ചെറുകായ്കള്‍ പത്തെണ്ണമെങ്കിലും ഒരുകുലയില്‍ ഉണ്ടാകും. വിളഞ്ഞുപഴുക്കുന്നതോടെ മഞ്ഞകലര്‍ന്ന ചുവപ്പുനിറമായിത്തീരുന്ന കായ്കള്‍ നേരിട്ടുകഴിക്കാം. മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും കായ്കള്‍ ഉപയോഗിക്കാം.

''ബുന്‍ഗോഷിയ അര്‍ജന്റിയ' എന്നതാണ് പീനട്ട് ബട്ടര്‍ഫ്രൂട്ടിന്റെ ശാസ്ത്രനാമം. ഇവയുടെ പഴങ്ങളില്‍ നിന്നുലഭിക്കുന്ന വിത്തുകള്‍ മണ്ണില്‍ വിതച്ച് കിളിര്‍പ്പിക്കാം. വൈകിയാല്‍ കിളിര്‍ക്കാനുള്ള കഴിവ് വിത്തുകള്‍ക്ക് നഷ്ടമാകുന്നതുകൊണ്ട് ഉടന്‍ ഉപയോഗിക്കണം. മുളച്ചുവരുന്ന തൈകള്‍ മണ്ണും ജൈവവളങ്ങളും ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ച കൂടകളില്‍ നട്ട് ജലസേചനം നല്‍കി ഒരുവര്‍ഷത്തോളം വളര്‍ത്തിയശേഷം തോട്ടത്തില്‍ നടുകയാണ് ഉചിതം. മട്ടുപ്പാവിലും വലിയ ചെടിച്ചട്ടിയിലുമൊക്കെ പീനട്ട് ഫ്രൂട്ട് കൃഷിചെയ്യാം. ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ ഇവ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും.

Courtesy : Mathrubhumi

Web Link: https://en.wikipedia.org/wiki/Bunchosia_argentea

No comments:

Post a Comment