Wednesday, 28 December 2016

പാല്‍പ്പഴം (Milk Fruit)




വിയറ്റ്‌നാമില്‍ ഇതിനെ മില്‍ക്ക് ബ്രെസ്റ്റ് എന്നും വിളിപ്പേരുണ്ട്.പാല്പ്പചഴം എന്നും അറിയപ്പെടുന്നു. ‘സ്റ്റാര്‍ ആപ്പിള്‍’ എന്നും ഓമനപ്പേരുണ്ട്.
ശാസ്ത്രീയനാമം
‘ക്രിസോഫൈലം കെയിനിറ്റോ’ എന്നാണ്.
കുടുംബം
സപ്പോട്ടാസിയ.
സ്വദേശം
വിയറ്റ്നാം.
ഇനങ്ങൾ
കെയിനിറ്റോ, ഗോൾഡൻ ലീഫ് ട്രി അബൈബ എന്നീ പേരുകളുള്ള 150 ൽപരം ഇനങ്ങൾ ഇതിലുണ്ട്.
ലഭ്യമാകുന്നസ്ഥലം
ഏഷ്യൻ രാജ്യങ്ങളായ അങ്കോവർത്ത് , കമ്പോഡിയ, വിയറ്റ്‌നാം, ഏഷ്യൻ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ആഫ്രിക്ക, അമേരിക്ക.
വിവരണം
വുസുവ -വിയറ്റ്‌നാമിൽ പ്രചാരത്തിലുള്ള പദം; അർത്ഥം ‘മുലപ്പാൽ’.പോഷകപ്രദവും പ്രകൃതിദത്തവുമായ പാൽചുരത്തുന്ന പഴം എന്ന അർത്ഥത്തിലാണ് മില്ക്ക് ഫ്രൂട്ടിനെ വിയറ്റ്‌നാം നിവാസികൾ ‘വുസുവ’ എന്നു വിളിക്കുന്നത്. ഇലപൊഴിയാതെ നിത്യഹരിതമായി നിലകൊള്ളുന്ന ഈ മരം വീട്ടുമുറ്റത്ത് അലങ്കാരമായും വളർത്തിയാൽ തണലിനോടൊപ്പം പഴങ്ങളും കിട്ടും.
ഉഷ്ണമേഖലാ ഫലവൃക്ഷമാണ്. ആകർഷകമായ ഇലത്തഴപ്പുമായി 15 മീറ്റര്‍ വരെ ഉയരത്തിൽ വളരുന്ന ഈ ഫലവൃക്ഷത്തിന്റെ മഹത്ത്വം യഥാർത്ഥത്തിൽ അധികം പേർക്കും അറിയില്ല എന്നതാണ്‌ വാസ്തവം. ഇതിന്റെ ഇലകള്ക്ക് മുകള്‍ ഭാഗത്ത് പച്ചനിറവും അടിവശത്ത് പട്ടുപോലെ സ്വർണ്ണ നിറവുമാണ്. പുറംതൊലിക്ക് പർപ്പിൾ നിറം. പഴത്തിനുള്ളിൽ നക്ഷത്ര രൂപം വ്യക്തമായി കാണാം. ഉള്ഭാഗത്ത് വിത്തിന് തവിട്ട് നിറവും സാമാന്യം ദൃഢതയും ഉണ്ടായിരിക്കും.
രുചി
പഴുത്താൽ ഉള്ളിലെ കുഴമ്പ് കുറുക്കിയ പാലിൽ പഞ്ചസാര ചേർത്ത് ഹൃദ്യമായ സ്വാദും നറുമണവും ഉണ്ട്.
ഭക്ഷ്യയോഗ്യത
പർപ്പിൾ നിറത്തിലുള്ള പഴത്തിനുള്ളിൽ നിന്ന് പാല്‍ പോലെ വെളുത്ത കാമ്പും ദ്രാവകവും ചുരത്തുന്ന മില്ക്ക് ഫ്രൂട്ട്. മാമ്പഴം, കൈതച്ചക്ക എന്നിവയുമായി ചേർത്താൽ നല്ല ഫ്രൂട്ട്‌സലാഡ് തയ്യാറാക്കാം. പഴത്തിന്റെ അകക്കാമ്പ് സ്പൂൺകൊണ്ട് കോരിക്കഴിച്ചാൽ സ്വാദിഷ്ടം. നന്നായി പഴുത്തവയെ കൈകൊണ്ട് അമർത്തി അകം ദ്രവരൂപത്തിലാക്കി ചെറുദ്വാരമിട്ട് ഉറുഞ്ചിയും പഴം നെടുകെ മുറിച്ച് കരണ്ടികൊണ്ട് കോരിയും കഴിക്കാം. പഴം തോലുപൊളിച്ച് ഉൾകാമ്പ് തണുപ്പിച്ചും കഴിക്കാം
താഴെ പറയുന്ന രോഗത്തിനു വുസുവ ഉപയോഗിക്കുന്നു.
പ്രമേഹം, വാതം എന്നിവയുടെ ചികിത്സയിലും പഴം പ്രയോജനപ്പെടുന്നു.ഇലകൾ അരച്ച് കഷായം കുടിക്കുന്നത് അതിസാരം നിയന്ത്രിക്കുന്നു.
ഘടകങ്ങൾ
• പഴത്തൊലിയിൽ കറ (ലാറ്റക്‌സ്)യുണ്ട്.
• ട്രിപ്‌റ്റോഫാൻ മെത്തിയോണിൻ, ലൈസിൻ എന്നീ അമിനോ അമ്ലങ്ങളുമുണ്ട്.
കൃഷിരീതി
പാൽപഴ മരം വർഷം മുഴുവനും കായ്തരും; പ്രത്യേകിച്ച് വളർന്ന് ഏഴു വർഷം കഴിഞ്ഞാൽ. ഒട്ടുതൈകളും പതിത്തൈകളും നട്ടാണ് കൃഷി. വിത്തുതൈകൾ കായ്പിടിക്കാൻ ഏറെ വൈകും എന്നതിനാൽ പലർക്കും വിത്തുതൈകളോട് അത്രപ്രിയം ഇല്ല. തൈകള്‍ക്ക് വേരോടിക്കിട്ടിയാൽ പിന്നെ വളർച്ച തടസ്സപ്പെടില്ല. ക്ഷാരസ്വഭാവമുള്ള മണ്ണിനോട് ഈ ചെടിക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. തൈകള്‍ക്ക് ആദ്യവർഷം നന നിർബന്ധമാണ്‌.
ജൈവ-രാസവള പ്രയോഗത്തോട് പാല്‍പ്പഴമരം തുല്യമായി പ്രതികരിക്കും. രാസവളമിശ്രിതം, വളർച്ചയുടെ ആദ്യവർഷം മൂന്നുമാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100 ഗ്രാം വീതം നല്‍കാം. ഇത് കുറേശ്ശെ വർദ്ധിപ്പിച്ച് വളർച്ചയെത്തിയ ഒരു മരത്തിന് 400-500 ഗ്രാം വരെയാകാം. തടത്തിൽ പുതയിടാം. അതും 30 സെ.മീ. കനത്തിൽ. കൊമ്പുകോതി മരത്തിന്റെ വളർച്ച നിയന്ത്രിക്കാം. പ്രത്യേകിച്ച് ആദ്യരണ്ടുമൂന്നു വർഷം ഒരു മരത്തിൽ പരമാവധി അഞ്ചു മുഖ്യശിഖരങ്ങളേ വേണ്ടൂ. ആണ്ടിലൊരുതവണ 10 കിലോ ജൈവവളത്തോടൊപ്പം 250 ഗ്രാം എല്ലുപൊടിയും നല്കി ചുവട് ഇളക്കണം. വളരുന്നതനുസരിച്ച് ചെടിക്ക് വളത്തിന്റെ അളവും കൂട്ടണം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം. നവംബറിൽ പൂത്തുതുടങ്ങും. ആ സമയം നന്നായി നനച്ചാൽ കൂടുതൽ പൂവുണ്ടാകും. ക്രീം നിറമുള്ള പൂക്കൾ ഒരു കൊത്തിൽ നാലഞ്ചെണ്ണം കാണുമെങ്കിലും മിക്കവാറും ഒന്നോ രണ്ടോ കായ്കൾ മാത്രമേ ഉണ്ടാവൂ.
തോടിന് വിളറിയ നിറംവരുമ്പോൾ മൂപ്പെത്തിയെന്ന് അനുമാനിക്കാം. ചെറുനാരങ്ങയോളം വലിപ്പമുണ്ടാകും. നാലു വിത്തുകളും കാണും. വിത്തിന്റെ പുറംതോടിന് കട്ടികൂടിയതുകൊണ്ട് കിളിർക്കാൻ മൂന്നാഴ്ചകാലമേറെ വേണ്ടിവരും. പാകി കിളിർപ്പിച്ചോ പോളിബാഗുകളിൽ നേരിട്ടോ വിത്തിടാം. മൂന്നു മാസംകൊണ്ട് തൈകൾ നടാറാകും. മൂന്നാം വർഷം കായ്കൾ തരുന്ന ഒട്ടുതൈകളും ലഭ്യമാണ്.
പാകമായ പഴങ്ങൾ പഴുത്തുപൊഴിയുന്ന പതിവ് ഇതിലില്ല. വിളഞ്ഞവ ഞെട്ടുചേർത്ത് മുറിക്കുക തന്നെവേണം. പാകത്തിന് മൂത്തില്ലെങ്കിൽ കറകാണും. നന്നായി പഴുത്ത കായയുടെ തൊലിക്ക് നിറം മങ്ങിയിരിക്കും; ഞൊറിവുകളും കാണും. തൊട്ടാൽ മൃദുവാകും. ഇന്ത്യൻ സാഹചര്യത്തിൽ ഫിബ്രവരി മുതൽ മാർച്ച്‌ വരെയാണ് സീസൺ. പൂർണ വളർച്ചയെത്തിയ ഒരുമരം 60 കിലോ വരെ പഴം തരും. പഴുത്ത പഴം മൂന്നാഴ്ച വരെ കേടാകാതെയുമിരിക്കും. മരത്തിൽ നിന്ന് വിളയുന്ന പഴങ്ങൾ കൊത്താൻ കിളികളും അണ്ണാറക്കണ്ണന്മാരും എത്തും; രക്ഷയ്ക്ക് മരം തന്നെ വലയിട്ടുമൂടുകയേ തരമുള്ളൂ.
പോഷകസമ്പന്നമെന്നതിന് പുറമേ പാല്‍പ്പഴത്തിൽ ഫർണിച്ചർ നിർമാണത്തിന് തടി അനുയോജ്യമാണ്. പാല്‍പ്പഴത്തിന്റെ കൃഷി അടുത്തിടെ കേരളത്തിലും പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു.
പഴുക്കുമ്പോൾ വെള്ളനിറവും അകം ചുവപ്പുനിറവുമുള്ള രണ്ടിനമുണ്ട്. ഇവ രണ്ടും നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും ഫലം തരികയും ചെയ്യും . വളര്‍ന്നുകഴിഞ്ഞാൽ അധികപരിരക്ഷ ആവശ്യമില്ല. 800 മുതൽ 1000 വരെ കായ്കൾ ലഭിക്കും. രോഗകീടങ്ങൾ പിടിപെടാത്തതാണ് ഈ മരമെങ്കിലും യഥാസമയം പഴങ്ങൾ പറിക്കാതിരുന്നാൽ പുഴുക്കളുണ്ടാവാനുള്ള സാധ്യതയുമുണ്ട്.


Wiki Link : https://en.wikipedia.org/wiki/Chrysophyllum_cainito

No comments:

Post a Comment