Thursday, 29 December 2016

സ്വർണ്ണപത്രി ( Damson Plum)




ഇലയുടെ മുകൾവശത്തിനു പച്ചനിറവും അടിവശത്തിന് ചെമ്പിന്റെ നിറവുമുള്ള ഒരു ചെറിയമരമാണ് സ്വർണ്ണപത്രി.(ശാസ്ത്രീയനാമം: Chrysophyllum oliviforme). കേരളത്തിൽ എല്ലായിടത്തും തന്നെ അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന സ്വർണ്ണപത്രിയുടെ പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്.

Courtesy : Wikipedia
Web link : https://en.wikipedia.org/wiki/Chrysophyllum_oliviforme

കാട്ടുമുന്തിരി (Wild Olive)





വലിയ മരങ്ങളുടെ മുകളിൽ വരെ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുമുന്തിരി. (ശാസ്ത്രീയനാമം: Elargnus conferta). Wild Olive, Bastard Oleaster, Snake Fruit എന്നെല്ലാം അറിയപ്പെടുന്നു. മറ്റു പഴങ്ങൾ മൂക്കുന്നതിനു മുൻപെ തന്നെയുണ്ടാവുന്ന പഴങ്ങളെന്ന നിലയിൽ ഇതു പ്രാധാന്യമുണ്ട്. പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം തിന്നാൻ കൊള്ളാം. നല്ല പുളിയുള്ള പഴങ്ങൾ അച്ചാറിടാനും ഉത്തമമാണ്. ഇലയുടെ അടിവശം വെള്ളിനിറത്തിൽ കാണുന്നു. ഔഷധഗുണങ്ങളുണ്ട്.

Courtesy : Wikipedia


അഘോരി (Indian plum)





ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് അഘോരി. (ശാസ്ത്രീയനാമം: Flacourtia indica). ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഇതിനെ ramontchi, governor’s plum, batoko plum, Indian plum എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം.

കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് ഔഷധക്കാര എന്നെല്ലാം പേരുകളുണ്ട്

വയങ്കതൻ, പുലിത്തെയ്യൻ, എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്

Courtesy : Wikipedia
Web Link : https://en.wikipedia.org/wiki/Flacourtia_indica

മബോളോ (Velvet Apple)





എബണി, പെർസിമെൻ എന്നിവയുൾപ്പെടുന്ന ഡയസ്പൈറോസ് ജനുസിൽ പെടുന്ന ഒരു ഫലവൃക്ഷമാണ് മബോളോ അല്ലെങ്കിൽ വെൽവെറ്റ് ആപ്പിൾ. (ശാസ്ത്രീയനാമം: Diospyros blancoi). കാമഗോങ്ങ്, വെണ്ണപ്പഴം (ബട്ടർ ഫ്രൂട്ട്) എന്നീ നാടൻ പേരുകളും അതിനുണ്ട്. ആഹാരയോഗ്യമായ അതിന്റെ ഫലം നുനുത്ത രോമങ്ങൾ കൊണ്ടു പൊതിഞ്ഞ്, വില്ലീസുപട്ടുപോലെ മൃദുവായ തൊലിയോടു കൂടിയതാണ്. ചുവപ്പു കലർന്ന തവിട്ടു നിറമുള്ള തൊലിക്കുള്ളിൽ, ക്രീമോ, പിങ്കോ നിറമുള്ള മാംസളഭാഗം കാണാം. ഉൾഭാഗം സുഗന്ധമാണെങ്കിലും തൊലിയുടെ പ്രത്യേകതകൊണ്ട് പഴത്തിന്റെ മണം അഴുകിയ പാൽക്കട്ടിയേയോ പൂച്ചകാഷ്ടത്തെയോ അനുസ്മരിപ്പിച്ചേക്കാം. അതിനാൽ ഫ്രെഞ്ച് അധീനതയിലുണ്ടായിരുന്ന റിയൂണിയൻ ദ്വീപിലും മറ്റും ഇതിനു 'പൂച്ചക്കാഷ്ടം' എന്നർത്ഥമുള്ള "കക്കാ ദി ഷാറ്റ്" എന്ന പേരു തന്നെയുണ്ട്.

ഈ സസ്യത്തിന്റെ സ്വദേശം ഫിലിപ്പീൻസ് ആണ്. അവിടത്തെ സെബൂ ദ്വീപിൽ മബോളോ എന്ന പേരിൽ ഒരു പ്രദേശം തന്നെയുണ്ട്. പ്യൂവെർട്ടോ റിക്കോ ദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ നാടുകളിലും ഇതു കാണപ്പെടുന്നു.

ആൺ-പെൺ ജാതികളുള്ള ഏകലിംഗിയായ സസ്യമാണിത്. ഈ ഉഷ്ണമേഖലാസസ്യത്തിന് സമുദ്രനിരപ്പിലും, അതിനു 2400 അടി ഉയരത്തിലും വരെ വിവിധയിനം മൺ-ഭൂപ്രകൃതികളിൾ വളരാനാകും. ആണ്ടുമുഴുവനും സാമാന്യമായ വർഷപാതം ഇതിനാവശ്യമാണ്. കുരു നട്ടു വളർത്തുന്ന മരങ്ങൾ കായ്ക്കാൻ 6-7 വർഷമെടുക്കുമ്പോൾ, ശാഖകൾ മുറിച്ചു നട്ടു പിടിപ്പിക്കുന്നവ 3-4 വർഷത്തിനുള്ളിൽ കായ്ക്കുന്നു. ആകൃതിയിലും നിറത്തിലും, രുചിയിലും ഒട്ടേറെ വ്യത്യസ്തത ഉണ്ടാകാൻ മാത്രം ജനിതകവൈജാത്യമുള്ള സസ്യമാണിത്. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളിൽ ചിലത്, പഴത്തിൽ കുരു ഇല്ലാത്തവയാണ്. വലിയ കുരു പഴത്തിന്റെ ഉൾഭാഗം നിറഞ്ഞ് ആഹാരയോഗ്യമായ മാസളഭാഗത്തെ പരിമിതപ്പെടുത്തുന്നതിനാൽ, കുരു ഇല്ലാത്ത ഇനങ്ങൾക്ക് കൃഷിക്കാർക്കിടയിൽ പ്രിയം കൂടുതലുണ്ട്

ഈ ചെടിയുടെ സ്വദേശമായ ഫിലിപ്പീൻസിൽ, കാമഗോങ്ങ് എന്ന പേര് മരത്തേയും മബോളോ എന്ന പേര് പഴത്തേയും സൂചിപ്പിക്കുന്നു. ഇതിന്റെ തടി സാന്ദ്രവും ഏറെ ഉറപ്പുമുള്ളതും കറുത്തതുമാണ്. കഠിനതയ്ക്കു പേരുകേട്ട മറ്റു പലയിനം തടികൾക്കും ഉള്ളതു പോലെ ഇരുമ്പുതടി(Iron wood) എന്ന പേര് ഇതിനുമുണ്ട്. ഫർണിച്ചർ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഈ തടി ഉപയോഗിക്കാറുണ്ട്. ആയോധനകലകളിലെ ഉപകരണങ്ങളും ഈ തടി ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്.

വംശനാശഭീഷണിയുള്ള ഈ സസ്യത്തിനു ഫിലിപ്പീൻസിൽ നിയമസംരക്ഷണമുള്ളതിനാൽ, തടിയുടെ കയറ്റുമതിയ്ക്ക് വനം വകുപ്പിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.

Courtesy : Wikipedia
Web Link : https://en.wikipedia.org/wiki/Diospyros_blancoi

കൊരണ്ടി (Salacia Reticulata)



കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന ഒരു വള്ളിച്ചെടിയാണ് കുരണ്ടി അഥവാ കൊരണ്ടി. (ശാസ്ത്രീയനാമം: Salacia Reticulata). പൊൻകൊരണ്ടി, ഏകനായകം എന്നെല്ലാം പേരുകളുണ്ട്. ഇതൊരു ആയുർവേദ ഔഷധം കൂടിയാണ്. ഇവയിൽ ചെറിയ പഴങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പഴങ്ങൾ ഭക്ഷ്യയോഗ്യവുമാണ്. മറ്റു വൃക്ഷങ്ങളിൽ പടർന്നു പന്തലിച്ചാണ് കുരണ്ടി വളരുന്നത്. ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്[1]. നന്നായി പഴുത്ത കായ്കൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. ഇവയുടെ ഉള്ളിൽ മാസളമായ ഭാഗമുണ്ട്. ഇതാണ് ഭക്ഷ്യയോഗ്യമായത്. വേനൽക്കാലത്താണ് പഴങ്ങൾ കൂടുതലായി കാണപ്പെടുന്നത്. പഴങ്ങളിൽ നിന്നും ലഭിക്കുന്ന ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ച് പുതിയവ വളർത്താം. നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി. ഈ ചെടിയുടെ വേരിൽ Salcital എന്നൊരു ഘടകം അടങ്ങിയിരിക്കുന്നു .ഈ ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു.

Courtesy : Wikipedia

Web Link : https://en.wikipedia.org/wiki/Salacia_reticulata

പിണമ്പുളി (Sour mangosteen)




വലിയ ഇലകളുള്ള ഇടത്തരം വലിപ്പമുള്ള ഒരു മരമാണ് ആനവായി, തരളം, മൊന്തൻപുളി, ഭവ്യം എന്നെല്ലാം അറിയപ്പെടുന്ന പിണമ്പുളി. Gamboge, egg-tree, false mangosteen, Himalayan garcinia എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Garcinia xanthochymus). 14 മീറ്റർ വരെ ഉയരം വയ്ക്കും. Caloptilia garcinicola എന്ന നിശാശലഭത്തിന്റെ ലാർവ ഇതിന്റെ ഇലയാണ് തിന്നുന്നത്. പഴം തിന്നാൻ കൊള്ളും ജാമുണ്ടാക്കാനും ഉപയോഗിക്കാം. വിത്തുവഴിയാണ് വിതരണം. നന്നായി വെള്ളം നനയ്ക്കേണ്ടതുണ്ട്. പഴച്ചാറ് ഡൈ ആയി ഉപയോഗിക്കാം. കാഴ്ചയ്ക്ക് മാങ്കോസ്റ്റീൻ മരവുമായി നല്ല സാമ്യമുണ്ട്. വളർച്ചയുടെ തുടക്കത്തിൽ തണൽ വേണമെങ്കിലും പിടിച്ചുകിട്ടിയാൽ വളരെ വേഗം വളർന്ന് അഞ്ചാം വർഷമാവുമ്പോഴേക്കും കായ്ച്ച് തുടങ്ങും.
Common name: Mysore Gamboge, Sour mangosteen, False Mangosteen • Assamese: Dampel, Tamal hindi tepor, Tepor tenga • Bengali: chalata • Garo: aruak • Hindi: Jharambi, Tamal, Tumul • Kannada: Devajarige, Devagarike, Devangi, Gansargi, Hirekanigu • Malayalam: anavaya, pinar, samudrapacca • Mizo: thehmusaw • Oriya: tapinchha • Sanskrit: Bhavishya, Kalakhanda, Kusumodar • Tamil: பச்சிலை Paccilai, Pachilai, Pacchilai • Telugu: Cikatimranu, Ivarumamidi, Memaditamalamu, Sikatimramu .

Courtesy : Wikipedia

Wednesday, 28 December 2016

ചക്കരക്കണ്ടൽ (mangrove apple)





ലിത്രേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ഇനമാണ് ചക്കരക്കണ്ടൽ, ആപ്പിൾ കണ്ടൽ അഥവാ ബ്ലാത്തിക്കണ്ടൽ (ശാസ്ത്രീയനാമം: Sonneratia caseolaris). ഉപ്പിന്റെ അതി ഗാഢതയില്ലാത്ത പ്രദേശങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. വെള്ളത്തിനു മുകളിൽ പൊന്തി നിൽക്കുന്ന അനേകം ശ്വസന വേരുകൾ ഇവയുടെ സവിശേഷതയാണ്. 20 മീറ്ററോള ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ തടിക്ക് 50 സെന്റിമീറ്റർ വരെ വ്യാസം ഉണ്ടാവാം. ആഫ്രിക്ക മുതൽ ഇന്തോനേഷ്യ വരെ മധ്യരേഖാപ്രദേശങ്ങളിലെ വേലിയേറ്റത്തിൽ ചെളിനിറഞ്ഞസമതലങ്ങളിൽ വളരുന്നു.

മാലദ്വീപിലെ നാടോടിക്കഥയുടെ വിഷയം തന്നെ ഈ മരമാണ്.[1] ഏഷ്യയിലെമ്പാടും മിന്നാമിനുങ്ങുകൾ ഈ മരത്തിൽ കൂട്ടം ചേരാറുണ്ട്.[2] നിശാശലഭങ്ങളുടെയും പ്രാണികളുടെയും ഭക്ഷണവുമാണിത്.
ഭക്ഷ്യയോഗ്യമായ ഇതിന്റെ ഇലകളും പഴങ്ങളും മാലദ്വീപ് പോലെയുള്ള രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[3] തേങ്ങാപ്പാലിന്റെ കൂടെ ഇതിന്റെ പഴത്തിന്റെ മാംസളമായ ഭാഗവും ചേർത്ത് യിൽ ഒരു മിൽക്ക്ഷേക്ക് ഉണ്ടാക്കി ഉപയോഗിക്കുന്നു..[4] തൽസമയം ഉണ്ടാക്കിയ ഈ വിഭവം ഈ മരം നന്നായി വളരുന്ന് തെക്കൻ ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വിഭവമാണ്. തേങ്ങയോടും പഞ്ചസാരയോടും ഒപ്പം മാലദ്വീപിൽ ഇതിന്റെ പഴങ്ങൾ ഉപയോഗിക്കുന്നു.
പൂർണ്ണവളർച്ചയെത്തിയ മരത്തിന്റെ ചുറ്റും 250 മുതൽ 400 വരെ ഓറഞ്ചുനിറത്തോടുകൂടിയ ശ്വസനവേരുകൾ കാണാം. വലിയപൂക്കൾ പിങ്കുനിറത്തിലുള്ളവയാണ്. കായകൾ പമ്പരം പോലെ വട്ടത്തിലുള്ളവയും. കണ്ടൽക്കാടുകളിൽ ഇവയുടെ എണ്ണം പൊതുവേ കുറവാണെങ്കിലും വടക്കേ മലബാറിലെ കുപ്പം പുഴയിലെ തെക്കുമ്പാട് തുരുത്തിലും തലശ്ശേരിയിലും കോഴിക്കോടിനടുത്തും വൻമരങ്ങളടക്കം ധാരാളമായി കണ്ടുവരുന്നു. കാലിത്തീറ്റക്കായി ഇലകൾ വൻതോതിൽ ശേഖരിക്കുന്നുണ്ട്. നല്ല പോഷണഗുണമുള്ള ഇതിന്റെ ഇല കന്നുകാലികളിൽ പാൽ ഉദ്പാദനം വർദ്ധിക്കാൻ കാരണമാവുന്നുണ്ട്. തടി വീടുണ്ടാക്കാനും വിറകിനും ഉപയോഗിക്കുന്നു. കായ കറികളിൽ ഇടാറുണ്ട്. വിനാഗിരിയുടെ ഉൽപ്പാദനത്തിനും വിരകളെ നിയന്ത്രിക്കാനും ഈ ചെടി ഉപയോഗിച്ചുവരുന്നു

Courtesy: wikipedia

വെട്ടി (porosa cardiosperma)




നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി (ശാസ്ത്രനാമം: Aporosa cardiosperma). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങൾ. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങൾക്ക്. തൃക്കേട്ട നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ്‌. വേരുകൾക്ക് ഔഷധഗുണമുണ്ട്. ശ്രീലങ്ക തദ്ദേശവാസിയായ ഈ മരം വംശനാശഭീഷണി നേരിടുന്നതായി കാണുന്നു

Courtesy : Wikipedia
Web Link : https://en.wikipedia.org/wiki/Aporosa_cardiosperma

കാക്കിപ്പഴം (Japanese persimmon)



ഡയോസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം (ശാസ്ത്രീയനാമം: Diospyros kaki). അഥവാ കാക്കപ്പനച്ചിപ്പഴം. കാക്കപ്പഴം, കാക്കത്തിന്നിപ്പനച്ചി, കാകതിന്ദുകം, തമ്പിൽപ്പഴം എന്നും ചിലയിടങ്ങളിൽ പറയുന്നു. English :Japanese persimmon പെഴ്സിമെൻ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫലവർഗ്ഗച്ചെടിയാണിത്. ശാഖകളോടു കൂടിയോ ഏകകാണ്ഡമായോ കാണാവുന്ന ഒരു ഇലപോഴിയും വൃക്ഷമാണ് പെഴ്സിമെൻ. 25 അടി വരെ ഉയരത്തിൽ അതു വളരും. മിതശൈത്യവും മിതോഷ്ണവുമുള്ള മേഖലകളാണ് ഇതിന്റെ വളർച്ചക്കു പറ്റിയത്
ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ കാക്കിപ്പഴം കൃഷി ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇപ്പോൾ ലോകമെമ്പാടും കാക്കിപ്പഴക്കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും ചൈന ജപ്പാൻ കൊറിയ സിംഗപ്പൂർ എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ അധിനിവേശക്കാരാണ് ഇന്ത്യയിൽ കാക്കിപ്പഴം എത്തിച്ചതെന്ന് കരുതപ്പെടുന്നു.ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട്. ജമ്മു-കശ്മീർ, തമിഴ്നാട്ടിലെ കൂനൂർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നു

Courtesy : Wikipedia

Web Link : https://en.wikipedia.org/wiki/Diospyros_kaki

ജബോട്ടിക്കാബ (Jabuticaba)




മറ്റുപേരുകൾ
മരമുന്തിരി
കുടുംബം
‘മിർട്ടേസിയേ’
സ്വദേശം
ബ്രസീൽ
രുചി
മാധുര്യം നിറഞ്ഞ പഴങ്ങൾ ആണ്.
ഭക്ഷ്യലഭ്യത
കായ്കൾ പഴുക്കുമ്പോൾ കറുത്ത നിറമായിരിക്കും. ഇവ നേരിട്ട് ഭക്ഷിക്കാം. പഴങ്ങളിൽനിന്ന് ജ്യൂസ്, ജെല്ലി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും ചെയ്യാം.
ഘടകങ്ങൾ
കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, വൈറ്റമിൻ സി, പ്രോട്ടീൻ
വിവരണം
ഉഷ്ണമേഖല കാലാവസ്ഥയിലെങ്ങും കാണുന്ന പേരയുടെയും ജാംബയുടെയും അടുത്ത ബന്ധുവാണ് ജബോട്ടിക്കാബ. ചെറുസസ്യമായി ശാഖകളോടെ വളരുന്ന സ്വഭാവമാണ് ഇവയ്ക്ക്. വേനല്ക്കാലത്ത് പൂത്ത് തുടങ്ങുന്ന ഇവയുടെ തായ്ത്തടിയിലും ശാഖകളിലും കുലകളായി ചെറുപൂക്കൾ കാണാം. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന കായ്കൾക്ക് ചെറുമുന്തിരിക്കായ്കളുടെ രൂപമാണ്.
കൃഷിരീതി
നീർവാർച്ചയുള്ള മണ്ണിൽ വളരുന്ന ജബോട്ടിക്കാബ ഭാഗികതണലിലും വെയിലിലും ഒരുപോലെ അനുയോജ്യമാണ്. എട്ടുവർഷമെടുക്കും ജബോട്ടിക്കാബ കായ്ഫലം തരാൻ എന്ന ന്യൂനതയുണ്ട്. കർണാടകത്തിൽ പരീക്ഷണാർത്തം കൃഷിയാരംഭിച്ച ജബോട്ടിക്കാബ നാട്ടിലെ പഴത്തോട്ടങ്ങളിൽ എത്തുന്ന കാലം വിദൂരമല്ല.
നന്നായി ജൈവവളങ്ങൾ ചേർത്താൽ വളർച്ച ത്വരിതഗതിയിൽ ആയി തീരും. വേനല്ക്കാലത്ത്‌ കാര്യമായി ജലസേചനം ആവശ്യമില്ലാത്ത ഇവയ്‌ക്ക് പരിചരണവും കുറച്ചുമതി. വലിയ ചെടിച്ചട്ടികളിലും ജബോട്ടിക്കാബ കൃഷിചെയ്യാവുന്നതാണ്‌.

Courtesy : Wikipedia

Web Link: https://en.wikipedia.org/wiki/Jabuticaba

പൊരിപ്പുന്ന (Longan)




തെക്കൻ ഏഷ്യയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങൾ അടങ്ങിയ ഇൻഡോ-മലയൻ ജൈവവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ലോംഗൻ (ഡിമോകാർപ്പസ് ലോംഗൻ).(ശാസ്ത്രീയനാമം: Dimocarpus longan). ചോളപ്പൂവം, പൊരിപ്പൂവം, ചെമ്പുന്ന എന്നെല്ലാം അറിയപ്പെടുന്നു.
ലോംഗൻ മരം ആറേഴു മീറ്റർ വരെ ഉയരത്തിൽ വളരും. അതിശൈത്യത്തെ അതിന് അതിജീവിക്കാനാവില്ല. മണൽ നിറഞ്ഞ മണ്ണിൽ താപനില നാലര ഡിഗ്രി സെന്റിഗ്രേഡിൽ താഴെപ്പോകാത്ത കാലാവസ്ഥയിലാണ് അതിനു വളരാൻ കഴിയുന്നത്. ലീച്ചി മരം കായ്ക്കുന്ന അതേസമയമാണ് ലോഗാന്റേയും ഫലകാലം.
ലോംഗൻ —എന്ന പേരിന് "വ്യാളിയുടെ കണ്ണ്"(Dragon's Eye)— എന്നാണർത്ഥം. തൊലി കളഞ്ഞ പഴം, വെളുത്ത് അർദ്ധസുതാര്യമായ മാസളഭാഗവും അതിനുള്ളിൽ കൃഷ്ണമണിപോലെ കാണപ്പെടുന്ന കുരുവും ചേർന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും എന്ന സൂചനയാണ് ആ പേരിൽ. കുരു ചെറുതും ഗോളാകൃതിയിൽ കറുപ്പു നിറമുള്ളതുമാണ്. നന്നായി പക്വമായ പഴത്തിന്റെ തൊലി, വിളവെടുത്തയുടനേ, കനം കുറഞ്ഞ് വഴക്കവും ഉറപ്പും ഉള്ളതായതിനാൽ പൊളിച്ചെടുക്കുക വളരെ എളുപ്പമാണ്. തൊലി ഈർപ്പമേറി കൂടുതൽ മൃദുവാകുമ്പോൾ പഴം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവുന്നു. തൊലിയുടെ മൃദുത്വം വിളവെടുപ്പു സമയത്തെ പഴത്തിന്റെ പക്വാവസ്ഥയും, ചെടിയുടെ ഇനവും, കാലാവസ്ഥയും മറ്റും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും
രാഷ്ട്രാന്തര പ്രകൃതിസംരക്ഷണ സംഘടനയുടെ(IUCN) ചുവപ്പുപട്ടികയിൽ, ലോംഗൻ അതിജീവനഭീഷണിയോടടുത്തു നിൽക്കുന്ന സസ്യങ്ങൾക്കൊപ്പമാണ്.
നല്ല ഇങ്ങളിൽ ഈ പഴം അതീവമധുരവും, രസപൂർണ്ണവുമാണ്. പഴമായി തിന്നുന്നതിനു പുറമേ, തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത് സൂപ്പുകളിലും, ചെറുപലഹാരങ്ങളിലും, മധുരവസ്തുക്കളിലും, മധുരപ്പുളി(sweet & sour) വിഭവങ്ങളിലും ഉപയോഗിക്കുന്നു.

ഉണങ്ങിയ ലോംഗൻ പഴത്തിനു ചൈനീസ് ഭാഷയിൽ ഗൂയിയുവാൻ എന്നറിയപ്പെടുന്നു. ചൈനീസ് പാചകത്തിൽ അത് ഭക്ഷണത്തിനൊടുവിൽ വിളമ്പുന്ന മധുരസൂപ്പുകളുടെ ചേരുവയാണ്. ചൈനയിലെ ആഹാരചികിത്സയും വൈദ്യവും അതിതെ വിരേചനൗഷധമായി കരുതുന്നു. ലോംഗൻ പഴത്തിന്റെ മാസളഭാഗം വെളുപ്പുനിറമാണെങ്കിലും ഉണങ്ങിയ പഴത്തിന്റെ നിറം തവിട്ടോ കറുപ്പോ ആണ്. ചൈനീസ് വൈദ്യം ലീച്ചിപ്പഴത്തെപ്പോലെ ഇതിനേയും ഉൾച്ചൂടു കൂട്ടുന്നതായി കണക്കാക്കുന്നു.



Courtesy : Wikipedia

Web link : https://en.wikipedia.org/wiki/Longan

പീനട്ട് ബട്ടര്‍ഫ്രൂട്ട് (Peanut Butter Fruit)




കടലയുടെ രുചിയുള്ള പഴങ്ങള്‍ ഒരുചെറുചെടിയില്‍ ഉണ്ടാകുന്നു. കേള്‍ക്കുമ്പോള്‍ത്തന്നെ കൗതുകം തോന്നുന്ന ഈ സസ്യം 'പീനട്ട് ബട്ടര്‍ഫ്രൂട്ട്' എന്നറിയപ്പെടുന്നു. മധ്യഅമേരിക്കന്‍ സ്വദേശിയായ ഇവ ധാരാളം ചെറുശാഖകളോടെ വളരുന്നു. ഏക പത്രങ്ങളായ ചെറിയ ഇലകള്‍ക്ക് മങ്ങിയ പച്ചനിറമാണ്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളര്‍ന്ന് ഫലംതരുന്ന പീനട്ട് ഫ്രൂട്ട് ചെടിയെ വിദേശമലയാളികളാണ് നാട്ടില്‍ എത്തിച്ചത്.

വേനലിലാണ് പീനട്ട് ചെടിയുടെ പൂക്കാലം. ശാഖാഗ്രങ്ങളില്‍ ചെറുപൂക്കള്‍ കൂട്ടമായി വിരിയുന്നു. ചെറുകായ്കള്‍ പത്തെണ്ണമെങ്കിലും ഒരുകുലയില്‍ ഉണ്ടാകും. വിളഞ്ഞുപഴുക്കുന്നതോടെ മഞ്ഞകലര്‍ന്ന ചുവപ്പുനിറമായിത്തീരുന്ന കായ്കള്‍ നേരിട്ടുകഴിക്കാം. മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും കായ്കള്‍ ഉപയോഗിക്കാം.

''ബുന്‍ഗോഷിയ അര്‍ജന്റിയ' എന്നതാണ് പീനട്ട് ബട്ടര്‍ഫ്രൂട്ടിന്റെ ശാസ്ത്രനാമം. ഇവയുടെ പഴങ്ങളില്‍ നിന്നുലഭിക്കുന്ന വിത്തുകള്‍ മണ്ണില്‍ വിതച്ച് കിളിര്‍പ്പിക്കാം. വൈകിയാല്‍ കിളിര്‍ക്കാനുള്ള കഴിവ് വിത്തുകള്‍ക്ക് നഷ്ടമാകുന്നതുകൊണ്ട് ഉടന്‍ ഉപയോഗിക്കണം. മുളച്ചുവരുന്ന തൈകള്‍ മണ്ണും ജൈവവളങ്ങളും ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ച കൂടകളില്‍ നട്ട് ജലസേചനം നല്‍കി ഒരുവര്‍ഷത്തോളം വളര്‍ത്തിയശേഷം തോട്ടത്തില്‍ നടുകയാണ് ഉചിതം. മട്ടുപ്പാവിലും വലിയ ചെടിച്ചട്ടിയിലുമൊക്കെ പീനട്ട് ഫ്രൂട്ട് കൃഷിചെയ്യാം. ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ ഇവ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും.

Courtesy : Mathrubhumi

Web Link: https://en.wikipedia.org/wiki/Bunchosia_argentea

ഞൊട്ടങ്ങ (Poha Berry)




കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ് 'ഞൊട്ടങ്ങ'. ഇതിലുണ്ടാകുന്ന ചെറുമുത്തുകള്‍പോലെയുള്ള കായ്കള്‍ക്ക് പുളികലര്‍ന്ന മധുരമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കുട്ടികള്‍ കായ്കള്‍ നെറ്റിയില്‍ ഇടിച്ച് ഞൊട്ടപോലെ ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഞട്ടങ്ങ, ഞൊട്ടങ്ങ, ഞൊടിയന്‍ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഇപ്പോള്‍ ഈ ചെടി അപൂര്‍വമായിരിക്കുന്നു.

ഞൊട്ടങ്ങയുടെ വലിയരൂപത്തിലുള്ള ഒരു ചെടിനാട്ടില്‍ പ്രചാരത്തിലുണ്ട്. നെല്ലിക്കവലിപ്പമുള്ള മധുരമുള്ള വലിയ കായ്കള്‍ ലഭിക്കുന്ന 'പോഹാബെറി'. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഈ ചെടിയുടെ വരവ് ഹവായില്‍നിന്നാണ്.

അനുകൂല സാഹചര്യങ്ങളില്‍ ആറടിവരെ ശാഖകളോടെ പടര്‍ന്ന് വളരാറുണ്ട്. മൂന്നുമാസത്തിനുള്ളില്‍ കായ്ഫലം തന്നുതുടങ്ങും. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി അനുകൂലസാഹചര്യങ്ങളില്‍ പോഹാബെറിയില്‍ പഴങ്ങള്‍ ഉണ്ടാകാറുണ്ട്. പോഹാബെറി കൃഷിചെയ്യാന്‍ സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അനുയോജ്യം. നേരത്തേ കൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ തടങ്ങളില്‍ രണ്ടെണ്ണംവീതം നടാം. ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ ചെരിഞ്ഞുവീഴുന്ന പതിവുള്ളതിനാല്‍ മണ്ണില്‍ തട്ടി ചീഞ്ഞു പോകാതെ മരക്കമ്പുകളോ ഓലമടലോ നിലത്ത് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ചെടിച്ചട്ടികളിലും കൂടകളിലും ഇവ കൃഷിചെയ്യാം.

Courtesy : Mathrubhumi

Web Link : https://en.wikipedia.org/wiki/Physalis_peruviana

പാല്‍പ്പഴം (Milk Fruit)




വിയറ്റ്‌നാമില്‍ ഇതിനെ മില്‍ക്ക് ബ്രെസ്റ്റ് എന്നും വിളിപ്പേരുണ്ട്.പാല്പ്പചഴം എന്നും അറിയപ്പെടുന്നു. ‘സ്റ്റാര്‍ ആപ്പിള്‍’ എന്നും ഓമനപ്പേരുണ്ട്.
ശാസ്ത്രീയനാമം
‘ക്രിസോഫൈലം കെയിനിറ്റോ’ എന്നാണ്.
കുടുംബം
സപ്പോട്ടാസിയ.
സ്വദേശം
വിയറ്റ്നാം.
ഇനങ്ങൾ
കെയിനിറ്റോ, ഗോൾഡൻ ലീഫ് ട്രി അബൈബ എന്നീ പേരുകളുള്ള 150 ൽപരം ഇനങ്ങൾ ഇതിലുണ്ട്.
ലഭ്യമാകുന്നസ്ഥലം
ഏഷ്യൻ രാജ്യങ്ങളായ അങ്കോവർത്ത് , കമ്പോഡിയ, വിയറ്റ്‌നാം, ഏഷ്യൻ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ആഫ്രിക്ക, അമേരിക്ക.
വിവരണം
വുസുവ -വിയറ്റ്‌നാമിൽ പ്രചാരത്തിലുള്ള പദം; അർത്ഥം ‘മുലപ്പാൽ’.പോഷകപ്രദവും പ്രകൃതിദത്തവുമായ പാൽചുരത്തുന്ന പഴം എന്ന അർത്ഥത്തിലാണ് മില്ക്ക് ഫ്രൂട്ടിനെ വിയറ്റ്‌നാം നിവാസികൾ ‘വുസുവ’ എന്നു വിളിക്കുന്നത്. ഇലപൊഴിയാതെ നിത്യഹരിതമായി നിലകൊള്ളുന്ന ഈ മരം വീട്ടുമുറ്റത്ത് അലങ്കാരമായും വളർത്തിയാൽ തണലിനോടൊപ്പം പഴങ്ങളും കിട്ടും.
ഉഷ്ണമേഖലാ ഫലവൃക്ഷമാണ്. ആകർഷകമായ ഇലത്തഴപ്പുമായി 15 മീറ്റര്‍ വരെ ഉയരത്തിൽ വളരുന്ന ഈ ഫലവൃക്ഷത്തിന്റെ മഹത്ത്വം യഥാർത്ഥത്തിൽ അധികം പേർക്കും അറിയില്ല എന്നതാണ്‌ വാസ്തവം. ഇതിന്റെ ഇലകള്ക്ക് മുകള്‍ ഭാഗത്ത് പച്ചനിറവും അടിവശത്ത് പട്ടുപോലെ സ്വർണ്ണ നിറവുമാണ്. പുറംതൊലിക്ക് പർപ്പിൾ നിറം. പഴത്തിനുള്ളിൽ നക്ഷത്ര രൂപം വ്യക്തമായി കാണാം. ഉള്ഭാഗത്ത് വിത്തിന് തവിട്ട് നിറവും സാമാന്യം ദൃഢതയും ഉണ്ടായിരിക്കും.
രുചി
പഴുത്താൽ ഉള്ളിലെ കുഴമ്പ് കുറുക്കിയ പാലിൽ പഞ്ചസാര ചേർത്ത് ഹൃദ്യമായ സ്വാദും നറുമണവും ഉണ്ട്.
ഭക്ഷ്യയോഗ്യത
പർപ്പിൾ നിറത്തിലുള്ള പഴത്തിനുള്ളിൽ നിന്ന് പാല്‍ പോലെ വെളുത്ത കാമ്പും ദ്രാവകവും ചുരത്തുന്ന മില്ക്ക് ഫ്രൂട്ട്. മാമ്പഴം, കൈതച്ചക്ക എന്നിവയുമായി ചേർത്താൽ നല്ല ഫ്രൂട്ട്‌സലാഡ് തയ്യാറാക്കാം. പഴത്തിന്റെ അകക്കാമ്പ് സ്പൂൺകൊണ്ട് കോരിക്കഴിച്ചാൽ സ്വാദിഷ്ടം. നന്നായി പഴുത്തവയെ കൈകൊണ്ട് അമർത്തി അകം ദ്രവരൂപത്തിലാക്കി ചെറുദ്വാരമിട്ട് ഉറുഞ്ചിയും പഴം നെടുകെ മുറിച്ച് കരണ്ടികൊണ്ട് കോരിയും കഴിക്കാം. പഴം തോലുപൊളിച്ച് ഉൾകാമ്പ് തണുപ്പിച്ചും കഴിക്കാം
താഴെ പറയുന്ന രോഗത്തിനു വുസുവ ഉപയോഗിക്കുന്നു.
പ്രമേഹം, വാതം എന്നിവയുടെ ചികിത്സയിലും പഴം പ്രയോജനപ്പെടുന്നു.ഇലകൾ അരച്ച് കഷായം കുടിക്കുന്നത് അതിസാരം നിയന്ത്രിക്കുന്നു.
ഘടകങ്ങൾ
• പഴത്തൊലിയിൽ കറ (ലാറ്റക്‌സ്)യുണ്ട്.
• ട്രിപ്‌റ്റോഫാൻ മെത്തിയോണിൻ, ലൈസിൻ എന്നീ അമിനോ അമ്ലങ്ങളുമുണ്ട്.
കൃഷിരീതി
പാൽപഴ മരം വർഷം മുഴുവനും കായ്തരും; പ്രത്യേകിച്ച് വളർന്ന് ഏഴു വർഷം കഴിഞ്ഞാൽ. ഒട്ടുതൈകളും പതിത്തൈകളും നട്ടാണ് കൃഷി. വിത്തുതൈകൾ കായ്പിടിക്കാൻ ഏറെ വൈകും എന്നതിനാൽ പലർക്കും വിത്തുതൈകളോട് അത്രപ്രിയം ഇല്ല. തൈകള്‍ക്ക് വേരോടിക്കിട്ടിയാൽ പിന്നെ വളർച്ച തടസ്സപ്പെടില്ല. ക്ഷാരസ്വഭാവമുള്ള മണ്ണിനോട് ഈ ചെടിക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. തൈകള്‍ക്ക് ആദ്യവർഷം നന നിർബന്ധമാണ്‌.
ജൈവ-രാസവള പ്രയോഗത്തോട് പാല്‍പ്പഴമരം തുല്യമായി പ്രതികരിക്കും. രാസവളമിശ്രിതം, വളർച്ചയുടെ ആദ്യവർഷം മൂന്നുമാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100 ഗ്രാം വീതം നല്‍കാം. ഇത് കുറേശ്ശെ വർദ്ധിപ്പിച്ച് വളർച്ചയെത്തിയ ഒരു മരത്തിന് 400-500 ഗ്രാം വരെയാകാം. തടത്തിൽ പുതയിടാം. അതും 30 സെ.മീ. കനത്തിൽ. കൊമ്പുകോതി മരത്തിന്റെ വളർച്ച നിയന്ത്രിക്കാം. പ്രത്യേകിച്ച് ആദ്യരണ്ടുമൂന്നു വർഷം ഒരു മരത്തിൽ പരമാവധി അഞ്ചു മുഖ്യശിഖരങ്ങളേ വേണ്ടൂ. ആണ്ടിലൊരുതവണ 10 കിലോ ജൈവവളത്തോടൊപ്പം 250 ഗ്രാം എല്ലുപൊടിയും നല്കി ചുവട് ഇളക്കണം. വളരുന്നതനുസരിച്ച് ചെടിക്ക് വളത്തിന്റെ അളവും കൂട്ടണം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം. നവംബറിൽ പൂത്തുതുടങ്ങും. ആ സമയം നന്നായി നനച്ചാൽ കൂടുതൽ പൂവുണ്ടാകും. ക്രീം നിറമുള്ള പൂക്കൾ ഒരു കൊത്തിൽ നാലഞ്ചെണ്ണം കാണുമെങ്കിലും മിക്കവാറും ഒന്നോ രണ്ടോ കായ്കൾ മാത്രമേ ഉണ്ടാവൂ.
തോടിന് വിളറിയ നിറംവരുമ്പോൾ മൂപ്പെത്തിയെന്ന് അനുമാനിക്കാം. ചെറുനാരങ്ങയോളം വലിപ്പമുണ്ടാകും. നാലു വിത്തുകളും കാണും. വിത്തിന്റെ പുറംതോടിന് കട്ടികൂടിയതുകൊണ്ട് കിളിർക്കാൻ മൂന്നാഴ്ചകാലമേറെ വേണ്ടിവരും. പാകി കിളിർപ്പിച്ചോ പോളിബാഗുകളിൽ നേരിട്ടോ വിത്തിടാം. മൂന്നു മാസംകൊണ്ട് തൈകൾ നടാറാകും. മൂന്നാം വർഷം കായ്കൾ തരുന്ന ഒട്ടുതൈകളും ലഭ്യമാണ്.
പാകമായ പഴങ്ങൾ പഴുത്തുപൊഴിയുന്ന പതിവ് ഇതിലില്ല. വിളഞ്ഞവ ഞെട്ടുചേർത്ത് മുറിക്കുക തന്നെവേണം. പാകത്തിന് മൂത്തില്ലെങ്കിൽ കറകാണും. നന്നായി പഴുത്ത കായയുടെ തൊലിക്ക് നിറം മങ്ങിയിരിക്കും; ഞൊറിവുകളും കാണും. തൊട്ടാൽ മൃദുവാകും. ഇന്ത്യൻ സാഹചര്യത്തിൽ ഫിബ്രവരി മുതൽ മാർച്ച്‌ വരെയാണ് സീസൺ. പൂർണ വളർച്ചയെത്തിയ ഒരുമരം 60 കിലോ വരെ പഴം തരും. പഴുത്ത പഴം മൂന്നാഴ്ച വരെ കേടാകാതെയുമിരിക്കും. മരത്തിൽ നിന്ന് വിളയുന്ന പഴങ്ങൾ കൊത്താൻ കിളികളും അണ്ണാറക്കണ്ണന്മാരും എത്തും; രക്ഷയ്ക്ക് മരം തന്നെ വലയിട്ടുമൂടുകയേ തരമുള്ളൂ.
പോഷകസമ്പന്നമെന്നതിന് പുറമേ പാല്‍പ്പഴത്തിൽ ഫർണിച്ചർ നിർമാണത്തിന് തടി അനുയോജ്യമാണ്. പാല്‍പ്പഴത്തിന്റെ കൃഷി അടുത്തിടെ കേരളത്തിലും പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു.
പഴുക്കുമ്പോൾ വെള്ളനിറവും അകം ചുവപ്പുനിറവുമുള്ള രണ്ടിനമുണ്ട്. ഇവ രണ്ടും നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും ഫലം തരികയും ചെയ്യും . വളര്‍ന്നുകഴിഞ്ഞാൽ അധികപരിരക്ഷ ആവശ്യമില്ല. 800 മുതൽ 1000 വരെ കായ്കൾ ലഭിക്കും. രോഗകീടങ്ങൾ പിടിപെടാത്തതാണ് ഈ മരമെങ്കിലും യഥാസമയം പഴങ്ങൾ പറിക്കാതിരുന്നാൽ പുഴുക്കളുണ്ടാവാനുള്ള സാധ്യതയുമുണ്ട്.


Wiki Link : https://en.wikipedia.org/wiki/Chrysophyllum_cainito

മൂട്ടിപ്പഴം (Mootapalam)



കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis). ഇത് മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുറുക്കൻതൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ആദിവാസികൾ കാട്ടിൽനിന്ന് ഈ പഴങ്ങൾ പറിച്ച് നാട്ടിൽകൊണ്ടുവന്ന് കഴിക്കാറുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.

ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. ഡിസംബർ മുതൽ ജനുവരി വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിനു നെല്ലിക്കയുടെ വലിപ്പമുണ്ട്. വേനൽക്കാലത്താണ് ഫലം മൂപ്പെത്തുന്നത്. പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. ശിഖരങ്ങളിലും കായ ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി കാണുന്നത്. കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് 14 സെന്റീമീറ്റർ നീളവും 7 സെന്റീമീറ്റർ വീതിയും ഉണ്ടാകും. അനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. തടിക്ക് ഈടും ബലവും കുറവായതിനാൽ വിറകിനായി ഉപയോഗിക്കുന്നു.

Courtesy : Wikipedia

അമ്മൂമ്മപ്പഴം ( Bush passion fruit)



പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം, കുരങ്ങുപെറുക്കിപ്പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Passiflora foetida). പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.

ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ, ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ഉണ്ടാവും. രുചി നേരിയ പുളി കലർന്ന മധുരം. തീച്ചിറകൻ ശലഭത്തിന്റെ പുഴുക്കൾ ഇവയുടെ ഇല ഭക്ഷിച്ചാണ് വളരുന്നത്

Courtesy : Wikipedia

Web link : https://en.wikipedia.org/wiki/Passiflora_foetida

ഞാറ



കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഞാറ. ഇതൊരു നിത്യഹരിതസസ്യമാണ്. വെള്ള കലർന്ന പച്ച നിറമുള്ള ഇവയുടെ ഇലകൾ വളരെ ചെറുതാണ്. ചെടിയുടെ അഗ്രങ്ങളിൽ കുലകളായി കായ്കൾ ഉണ്ടാകുന്നു. ഒരു കുലയിൽ സാധാരണ മുപ്പത് കായ്കൾ വരെ കാണപ്പെടുന്നു. കായ്കൾ പഴുക്കുമ്പോൾ കറുപ്പ് നിറമായി മാറുന്നു. ചവർപ്പു കലർന്ന മധുരമാണെങ്കിലും ഇവ ഭക്ഷ്യ യോഗ്യമാണ്. ഈ പഴം തിന്നുമ്പോൾ വയലറ്റ് നിറം നാക്കിലൊക്കെ കലർന്നിരിക്കുന്നതും കാണാം. വേനൽക്കാലത്താണ് പഴങ്ങൾ ഉണ്ടാകുന്നത്. ഞാവല്‍പ്പഴങ്ങളോട് ഞാറക്കായകള്‍ക്ക് സാമ്യമുണ്ട്

മാങ്കോസ്റ്റീൻ (Purple mangosteen)



മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ‍ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.

മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.

അർബുദം, അൾസർ, രക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു
Courtesy: Wikipedia
 Wiki Link : https://en.wikipedia.org/wiki/Purple_mangosteen

മലർക്കായ് മരം

ചെറിയ ഇലകളും കായ്കളുമായി കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് മലർക്കായ്മരം. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിർട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. (ശാസ്ത്രനാമം: syzygium zeylanicum) പൂച്ചപ്പഴം, കാട്ടുവഴന എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നു. പൂച്ചരോമം പോലെയുള്ള പൂക്കളുള്ളതിനാലാണ് പൂച്ചപ്പഴം എന്ന് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്.

വിവരണം
ഈ സസ്യം ചെറു ശാഖകളോടെ അഞ്ചുമീറ്റർ വരെ ഉയരത്തിൽ പടർന്നു വളരുന്നു. മരത്തിന്റെ ശാഖാഗ്രങ്ങളിൽ ചെറുകായ്കൾ കുലകളായി വിരിയുന്നു. ഇവയിലെ കായ്കൾ വേനൽക്കാലത്ത് പ്രത്യേകിച്ച് മേയ് മാസത്തിലാണ് പഴുക്കുന്നത്. ഭക്ഷ്യയോഗ്യമായ പഴങ്ങൾക്ക് ചെറു മധുരമുണ്ട്. അലങ്കാരസസ്യമായി വളർത്താവുന്ന ഇനമാണ് ഇവ.


പൂച്ചപ്പഴത്തിന്റെ പൂവ്
ഇവയുടെ വളർച്ചയ്ക്ക് നല്ല വെയിലും ധാരാളം ജലവും ആവശ്യമാണ്. കേരളത്തിൽ ഇവ സാധാരണയായി ഉപവനങ്ങളിലും സർപ്പക്കാവുകളിലുമാണ്‌ കാണപ്പെട്ടിരുന്നത്. ആവാസവ്യവസ്ഥയുടെ നാശം ഇവയ്ക്ക് വംശനാശ ഭീഷണി ഉയർത്തുന്നു


Courtesy Web Link : https://florafaunaweb.nparks.gov.sg/special-pages/plan
t-detail.aspx?id=3166

ചക്ക (Jack Fruit)



ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ്‌ ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിൽ ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.

വളരെ വലിയ ഒരു പഴം ആണ്‌ ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം[3] വരെ തൂക്കവും, 90 സെന്റീമീറ്റർ വരെ നീളവും, 50 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂർച്ചയില്ലാത്ത മുള്ളുകൾ ഉള്ളതുമാണ്

ഫലത്തിനകത്ത് ചുളകളായാണ്‌ പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും. ചുളകൾക്കിടയിൽ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം.

ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളക്ക് 3-5 മില്ലീമീറ്റർ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ഠമാണ്‌. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിനു ചാറുകുറവാണ്‌.

വിവിധയിനം ചക്കൾ
പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകൾ ഉണ്ട്.

വരിക്ക- ഇതുതന്നെ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
കൂഴ (ചിലയിടങ്ങളിൽ പഴംപ്ലാവ് എന്നും പറയും)
കൂഴ ചക്ക പഴുത്താൽ കുഴഞ്ഞിരിക്കും. എന്നാൽ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങൾ ഉണ്ടാകും.


ഉപയോഗം
പഴുത്ത ചക്കച്ചുള പഴമായി തിന്നുന്നു. ജാം, മിഠായി, ഹലുവ എന്നിവയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. മൂപ്പെത്തിയ ചക്കച്ചുള പുഴുങ്ങിയും ഉലത്തിയും കഴിക്കുന്നു. ഉലത്തിയ ചക്കക്കറി കഞ്ഞിയുടെ കൂടെ കഴിക്കുന്നത് സാധാരണമാണ്. പച്ച ചക്കച്ചുള അരിഞ്ഞ് എണ്ണയിലിട്ട് വറുത്ത് ചക്കവറുത്തതും നല്ല രുചിയുള്ളതാണ്.

ഭാരതത്തിൽ ചക്കപ്പഴം വിശിഷ്ടമായ ഭോജ്യമാണ്‌. മലയായിൽ പഴുത്ത ചക്ക നെടുകെ ഛേദിച്ച് കുരുമാറ്റി ഐസ്ക്രീം ചേർത്ത് കഴിക്കുന്നു. ചക്ക ഉപയോഗിച്ച് മദ്യം ഉണ്ടാക്കാനും സാധിക്കും.

ഭക്ഷ്യസുരക്ഷ
കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമങ്ങളെ നേരിടാൻ ചക്കയ്ക്ക് വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

കേരളത്തിൽ സുലഭമായി വളരുന്ന ഈ ഫലം ആധുനികതയുടെ ഫലമായി വേണ്ടത്ര ഉപയോഗിക്കുന്നില്ല. കൂടുതലും പാഴാക്കി കളയുകയാണു്. കുറെയധികം ചക്ക തമിഴ് നാട്ടിലേയ്ക്കു് കയറ്റി അയയ്ക്കുന്നുമുണ്ടു്.

ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണു്. ഏതു കാലാവസ്ഥയിലും കായ്ക്കുന്ന ഒരു പ്രത്യേക ഇനം പ്ലാവു് ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇതു കേരളത്തിൽ സാധാരണയല്ല. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതു മുലവും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണു് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വീഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണു് ഇതു് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നതു്. മാരകമായ കീടനാശിനികൾ പ്രയോഗിച്ചു് വിളയിച്ചു് അയൽ സംസ്ഥാനങ്ങളിൽ നിന്നു എത്തിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിനു പകരം വിവിധ രൂപത്തിൽ ഭക്ഷണാവശ്യത്തിനു് ചക്ക ഉപയോഗിക്കാനുള്ള അവബോധം പുതു തലമുറയിൽ പകർന്നു നൽകേണ്ടതുണ്ടു്.

വൻ വൃക്ഷങ്ങളുടെ മുകളിൽ പിടിക്കുന്ന ചക്ക കേടു കൂടാതെ അടർത്തി എടുക്കുന്നതിനുള്ള പ്രയാസവും ഒരു പ്രശ്മമാണു്. കൂടാതെ ഇതിന്റെ അരക്കു് ഫലപ്രദമായി നീക്കം ചെയ്യാനും വലിയ ചക്ക പിളർന്നു ചുളയും കുരുവും എടുത്തു് പാകപ്പെടുത്തി എടുക്കുന്നതിലുള്ള അധ്വാനവും ഇതിന്റെ ഫലപ്രദമായ വിനിയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്തു് കുടുംബശ്രീകൾ, മറ്റു സൂക്ഷ്മതല സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നാട്ടിൻ പുറങ്ങളിൽ സംരംഭങ്ങൾ ആരംഭിച്ചു് വ്യാവസായികമായി ചക്കഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്കാവുന്നതാണു്. പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഴവർഗ്ഗ സംരക്ഷണത്തിനുള്ള ആധുനിക സാന്കേതിക വിദ്യകളും പ്രയോജനപ്പെടുത്താവുന്നതാണു്. വിളകൾ സമാഹരിച്ചു് ഉല്പന്നങ്ങളാക്കി മാറ്റി എടുത്തു് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചക്ക ലഭ്യമല്ലാത്തവർക്കും അതു സംസ്കരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആൾശേഷി ഇല്ലാത്തവർക്കും ലഭ്യമാക്കാവുന്നതാണു്. അതു വഴി കുറെ തൊഴിൽ സാദ്ധ്യത തുറക്കാവുന്നതാണു്. കൂടാതെ വിഷാംശം കലർന്നു് മറുനാട്ടിൽ നിന്നു ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങൾക്കു ബദൽ ആവിഷ്കരിക്കാനും കഴിയും.

ചക്കക്കുരുകൾ
ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തിൽ ധാരാളം ചക്കകുരുക്കൾ ഉണ്ടാകും. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്‌. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്. എന്നാൽ, ചക്കക്കുരു കൂടുതൽ കഴിച്ചാൽ ഗ്യാസ്ട്രബിളിനു സാധ്യത ഉണ്ട്.

ഇടിച്ചക്ക
ചക്ക വലുതാവാൻ തുടങ്ങുന്നതിനുമുമ്പുള്ള പരുവമാണ് ഇടിച്ചക്ക. ഇടിച്ചക്ക ഉപയോഗിച്ച് തോരനും മറ്റും വെക്കാറുണ്ട്.

പിഞ്ചു ചക്ക പുറംതോടു മാത്രം (മുള്ളും പച്ച നിറവും ഉള്ള ഭാഗം മാത്രം) ചെത്തിക്കളഞ്ഞ് ശേഷം മറ്റെല്ലാ ഭാഗങ്ങളും ചേർത്തു കൊച്ചു കഷണങ്ങളാക്കി വെള്ളം ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുന്നു. വെന്ത കഷണങ്ങൾ അരകല്ലിൽ അല്ലെങ്കിൽ ഉരലിൽ ഇട്ടു് ഇടിച്ചു പൊടിയാക്കി തോരൻ വെയ്ക്കുന്നു. അതു കൊണ്ടാണു് ഇടിച്ചക്കത്തോരൻ എന്നും ഈ പരുവത്തിലുള്ള ചക്കയ്ക്കു ഇടിച്ചക്ക എന്നും പേരു വന്നതു്.[അവലംബം ആവശ്യമാണ്] പുറം തോടുകളഞ്ഞ പിഞ്ചു ചക്ക കൊത്തി അരിഞ്ഞും തോരൻ വെയ്ക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന തോരൻ പരമാവധി വെള്ളം വറ്റിച്ചു് തോരനാക്കിയാൽ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണു്.

ഔഷധഗുണം
മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.

ചില ചക്ക വിഭവങ്ങൾ
ഇടിച്ചക്ക പക്കോട, ഹൽവ, വൈൻ, ചക്കക്കുരു കട്ലറ്റ്, ചക്കക്കുരു ഹൽവ എന്നിങ്ങനെ ചക്ക വിഭവങ്ങൾ തയ്യാറാക്കാം

ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
ഒരു ചക്കവീണ് മുയൽ ചത്തെന്നുകരുതി എല്ലാ ചക്ക വീഴുമ്പൊഴും മുയൽ ചാകണമെന്നില്ല.
ഗ്രഹണി പിടിച്ചവർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ.
അഴകുള്ള ചക്കയിൽ ചുളയില്ല.

Courtesy : Wikipedia

Wiki Link : https://en.wikipedia.org/wiki/Jackfruit

ആഞ്ഞിലി (Anjili)




കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളിൽ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്.

നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.

ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

Courtesy : Wikipedia

Wiki Link: https://en.wikipedia.org/wiki/Artocarpus_hirsutus